Monday, August 20, 2007

കണ്ടാലറിയുമോ

എന്‍റെ പ്രണയത്തെ ചെപ്പിലടച്ചു ഞാന്‍
ചെപ്പൊരു കാട്ടുചോലയിലൊഴുക്കി വിട്ടു..
ചോലയെ മറന്ന ഞാന്‍ കാടിനേയും മറന്നു..
കാടിരുന്നൊരാ നാടിനേയും മറന്നു..


ചെപ്പിനറിയുമോ അലയുന്നതിന്നു ഞാന്‍
എന്‍റെ പ്രണയത്തെ തേടിയാണീ
കാടുകള്‍തോറും മേടുകള്‍തോറും
കാട്ടുചോലയിതെവിടെന്നറിയാതെ


നിങ്ങള്‍ കണ്ടുവോ എന്‍റെ പ്രണയത്തെ
അടച്ചൊരാ ചെപ്പിനെയോ, ചെപ്പൊഴുകുമാ
ചോലയെയോ, കണ്ടാലറിയുമോ..
ഞാന്‍ തേടുമെന്‍ ഹൃദയത്തിനെ.....

Thursday, June 14, 2007

രോദനം

ഇലകള്‍ കൊഴിഞ്ഞ മരക്കൊമ്പില്‍
ഇണക്കുരുവികള്‍ കൊക്കുരുമ്മി
കലപിലകൂട്ടാതെ, പരിഭവങ്ങളില്ലാതെ
കിന്നാരങ്ങള്‍ പറയാതെ, പൊട്ടിച്ചിരിക്കാതെ
രാവും പകലുമറിയാതെ
മഴയും വെയിലുമോര്‍ക്കാതെ
മഴവില്ലിനു വഴിമാറാതെ
ദിനങ്ങള്‍ കൊഴിഞ്ഞു വീണു
പ്രകൃതി ഒരു പ്രകമ്പനമായൊരു രാവില്‍
ക്രൂരമായൊരു ഹുങ്കാരവുമായ്
തകര്‍ത്തെറിയാന്‍ വെമ്പും മനസ്സുമായ്
വന്നൊരാ കാപാലികനെ
കണ്ടു വിറച്ചിരുന്നു വൃദ്ധനാം
തരുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു
ഇടറിയ കാലുകള്‍, അടിതെറ്റി
പാവം ഭൂമിയെ സ്പര്‍ശിച്ചു
അഹങ്കാരമേതുമില്ലാതെ.
വഴിതെറ്റി പാവം കുരുവികള്‍
രണ്ടും പലവഴിക്കായി...
കേള്‍ക്കുന്നുവോ നീ ഒരു രോദനം
ഇണയെത്തേടും, ദീന രോദനം

Saturday, May 19, 2007

നിന്‍റെ ഓര്‍മ്മക്ക്

ഒരു വരണ്ട കാറ്റ് എന്നെ തഴുകി അകന്നു പോയി..
അതെന്നെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു എന്നേക്കുമായി
നീ എന്നെ വിട്ടുപോവുകയാണെന്ന്
ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്തത്രയും അകലേക്ക്...

സ്നേഹത്തിന്‍റെ ചൂടും സൌന്ദര്യവും ആ കാറ്റിനുണ്ടായിരുന്നോ?
ഞാന്‍ നിന്‍റെ ലോകമെന്നൊരു വേള നിന്നെ പറയിപ്പിതെന്തായിരുന്നു?
ഞാനില്ലാത്ത ലോകത്തു നീയില്ലെന്നും നീ പറഞ്ഞിരുന്നില്ലെ?
നമ്മുടെ ലോകത്തു മറ്റൊരാളും വേണ്ടെന്ന് പറഞ്ഞതും നീയല്ലേ?

എപ്പോഴാണ് നിന്‍റെ വേദനകള്‍ ഞാന്‍ അറിയാതെ പോയത്?
എന്‍റെ പ്രണയും തിരമാലകളെ പോലെ അനാധമായതെപ്പോഴാണ്?
എന്‍റെ ഹൃദയം വിണ്ടു കീറിയത് നീ കാണാതയതും
മായാലോകത്തു നിന്നും നീ മോചിതയായതും ഞാനെന്തേ അറിഞ്ഞില്ല?

ശ്രുതി മീട്ടി ശബ്ദം നശിച്ച വീണയെപ്പോലെ,
എന്‍റെ ഹൃദയത്തിന്‍റെ താളവും നിലച്ചു
കോമാളിയെപ്പോലെ അവസരം
നോക്കാതെ ചിരിക്കുമ്പോളും കരയുന്നു
എന്‍റെ മന്താരവും എന്‍റെ പൂന്തോട്ടവും
മനസ്സിന്‍റെ അകത്തളത്തിലെവിടെയോ ആരുമറിയാതെ കുഴിച്ചുമൂടി

ഉച്ചവെയിലിനുശേഷം കുളിര്‍ക്കാറ്റോടെയെത്തും
സായഹ്നത്തെ പകപ്പോടെ നോക്കി ഞാന്‍ നില്‍പൂ
വ്രണിതമാം എന്‍ശിരസ്സും മനസ്സും
ഹൃദയത്തിനിവിടെ പ്രസക്തിയും നഷ്ടം
ചുട്ടുപഴുത്ത മണല്‍ത്തരികള്‍
എന്‍ കാലുകളെ നോവിച്ചില്ല തെല്ലുപോലും



വേദനിപ്പിച്ചു ഞാന്‍ നിന്നെ ഒരുപാട്‌
സ്വയമറിയാതെ, മനമറിയാതെ
ചെയ്യണം തെറ്റുകള്‍ക്ക്‌ പ്രായശ്ചിത്തമെനിക്ക്‌
ഈരാവിന്‍റെ അന്ത്യയാമത്തിനു മുന്‍പെങ്കിലും

സ്വയം മറന്നൊന്നുറങ്ങണം ഇനിയൊരു
പുരലിക്ക്‌ കാതോര്‍ക്കനില്ലാത്തപോലെ ..
എന്നെത്തനിച്ചാക്കി നീ നടന്ന വഴികള്‍
താണ്ടണമെനിക്ക്‌ നിനക്ക്‌ മുന്‍പേ..



ഇനി ഒരു ജന്‍മം എനിക്കുണ്ടെങ്കില്‍
നീ എനിക്കായി ജനിച്ചിരുന്നെങ്കില്‍
എനിക്കായി പൊഴിക്കരുത്‌ നീ ഒരിറ്റ്‌
ബാഷ്പമൊരിക്കലും, വെന്തുപോയിടും

നിന്നെ മറക്കാനായിരുന്നെങ്കില്‍
എനിക്കൊന്നു ചിരിക്കാനാകുമായിരുന്നു..
ഒരുപ്രഭാതം വിടരട്ടെ, നിനക്കു മുന്‍പില്‍
എന്‍റെ ഓര്‍മ്മകള്‍ തെല്ലുമില്ലാതെ...

Sunday, April 22, 2007

ഇര (ഒന്നുമറിയാതെ വധിക്കപ്പെടുന്നവന്‍)

ചോരയായിരുന്നു തെറിച്ചു വീണത്
ചങ്കു പിളര്‍ന്ന ചോര
എന്തിനായിരുന്നു കൊലപാതകം
അറിയില്ല, മരിച്ചവനും കൊന്നവനും

കൊന്നു കൊതി തീരാത്ത വാളിനും
വേദന അറിഞ്ഞില്ല; നടുക്കം തീരും മുമ്പേ
ഒഴുകിയ ചോരക്ക് ഒരേനിറമായിരുന്നു
കുടിച്ചു വീര്‍ത്ത മണ്ണിന്‍റെ അതേ നിറം

കൊന്നവന് ഒന്നും നഷ്ടപ്പെട്ടില്ല
സ്വന്തം മനസ്സാക്ഷിപോലും
മരിച്ചവനും നഷ്ടം തുല്യമായിരുന്നു
എന്തിനീ വിധിയെന്ന് അവനറിഞ്ഞില്ലെങ്കിലും

ആരാണ് നേടിയത്, മരിച്ചവനോ കൊന്നവനോ?
അതോ, ഇനി ഒരു മൂന്നാമനോ?
ഒഴുകിയ രക്തം കട്ടപിടിക്കും മുന്‍പേ
അവര്‍ നടന്നു, അടുത്ത ഇര തേടി....

മതവും ദൈവവും

എന്‍റെ മതം നിന്‍റെ മതം
ഞങ്ങളുടെ മതം,നിങ്ങളുടെ മതം
എന്‍റെ ശരി നിന്‍റെ തെറ്റ്
എന്‍റെ വിശ്വാസം നിന്‍റെ വിശ്വാസം


ഏതാണ് ശരി നീയോ ഞാനോ..
കൈവിട്ട് പോയിരുന്നു
ദൈവം കണ്ണിറുക്കി അടച്ചു
അവസാന അസ്ത്രവും പിഴച്ച്

നമ്മുടെ മതം; ചുണ്ടുകള്‍ വിറച്ചു
എന്‍റെ മതം നീയും നിന്‍റെ മതം ഞാനും
നമ്മുടെ മതം സ്നേഹവുമെങ്കില്‍
ഈ ഭൂമിയല്ലേ സ്വര്‍ഗ്ഗം..
അലറി വിളിക്കാനായില്ല
വിതുമ്പുകയായിരുന്നു ദൈവവും

ചുറ്റിലും പതിക്കുന്ന കല്ലുകള്‍ക്കപ്പുറം
ഭ്രാന്തനെന്ന ഹുങ്കാരവും ദൈവം കേട്ടില്ല
ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ വന്നിരിക്കുന്നു
ഇവനു ഭ്രാന്തല്ലാതെ മറ്റെന്ത്

ആരു നീ

വേനലിലാണ് ആ പൂ വിരിഞ്ഞത്
ആരും നടാതെ, നനക്കാതെ
ചുറ്റിലും വളരുന്ന പുല്ലുപോലും ആരും പറിച്ചില്ല
തണലിനുവേണ്ടി, കൈകള്‍ പോലും മറച്ചില്ല, സൂര്യനെ..

എങ്കിലും വിരിഞ്ഞു, വേനലില്‍ തന്നെ.
കത്തിച്ചു കൊല്ലാന്‍ സൂര്യനും ശ്രമിച്ചു
തന്നാലാവും വിധം, മഴയും ഒഴിഞ്ഞു നിന്നു
വാടിയെങ്കിലും കരിഞ്ഞില്ല, കൊഴിഞ്ഞുമില്ല

ഇന്നലെയാണതിനെ ഞാന്‍ കണ്ടത്
കളകള്‍ക്കിടയില്‍ ഒരു നറു പുഞ്ചിരിയുമായ്
കുപ്പത്തൊട്ടിയിലും മാണിക്യം തിളങ്ങുമത്രേ
തേജസ്സില്ലായിരുന്നു, എങ്കിലും ചിരിക്കാന്‍ മറന്നില്ല

കരയുന്നു മുണ്ടായിരുന്നില്ല, തന്‍റെ വിധിയോര്‍ത്ത്
എങ്കിലും വിഷാദമായിരുന്നു മുഖത്ത്
പരിഭവവും പരാതിയുമില്ലെങ്കിലും
ചിരിക്കുന്ന മുഖവും കരയുന്ന കണ്ണുകളും, ആരു നീ?

Sunday, March 11, 2007

രാത്രി മഴ

രാത്രി മഴ, ഇന്നലകളിലെന്നെ തഴുകിയുറക്കാന്‍
ഒരു കുളിര്‍കാറ്റുമായി എന്നരികിലെത്തിയ
കാമിനിയെപ്പോലെ വാരിപ്പുണര്‍ന്ന്
ഒരു തലോടലായെന്നെ പുളകമണിയിച്ച
പേടിപ്പെടുത്തും ഇരുളിന്‍റെ വിരിമാറില്‍
സാന്ത്വനത്തിന്‍റെ ഈരടികള്‍ മൂളി
ഉറങ്ങാതെ കൂട്ടായെന്നരുകില്‍
പുലരിതന്‍ വെട്ടമണയും വരെ…



രാത്രി മഴ, ചടുലമാം കാല്‍വയ്പ്പുകളുമായെന്നെ
പേടിപ്പെടുത്തും താണ്ടവ നൃത്തവുമായ്
ഇന്നെന്‍റെ രാത്രികളില്‍ ഒരു ദുഃസ്വപ്നമായ്
തോരാത്ത കണ്ണീരിന്‍ ഓര്‍മയുമായ്
മുറിവേറ്റ ഹൃദയത്തെ വ്രണിതമാക്കും വിധം
വേദനിക്കും ഓര്‍മകളുടെ ശോകഗാനവുമായ്
പിന്തുടരുന്നിതെന്തിനുവേണ്ടി..
അന്ത്യ യാമത്തിലെന്നെ തനിച്ചാക്കി അകലുന്നതെന്തിനുവേണ്ടി...

Monday, March 05, 2007

ഉദകക്രിയ.....

എന്തു ഞാന്‍ ചെയ്തു നിന്നോടധമമായ്
അന്ധമായ് നിന്നെ പ്രണയിച്ചതൊഴിച്ചാല്‍
അരുതെന്ന് നീ വിലക്കിയെങ്കിലും
കഴിയുവതില്ല എനിക്കതെന്നറിയാമയിരുന്നില്ലെ...

പഴിക്കില്ലൊരിക്കലും നിന്നെ ഞാന്‍
സ്വാര്‍ത്ഥമാം എന്‍വഴി നീ വരുവതില്ലെങ്കിലും
ഉറക്കമില്ലാത്ത രാത്രികള്‍ക്കൊരവസാനവും
നിരാശയില്ലാത്തൊരു പുത്തന്‍ പ്രഭാതവും

കാത്തിരിപ്പു ഞാന്‍ ഒരുവേള നിന്‍ പാദസ്പന്ദനം
അരികിലേക്കണയുമെന്നൊരു വ്യാമോഹവുമായ്
വസന്തകാലത്തിന്‍ ശേഷിപ്പുമായ്
ഇനിയുമൊരു കുളിര്‍ക്കാറ്റിനായ്

മനസ്സും ശരീരവും ദഹിപ്പിച്ച്
എരിഞ്ഞടങ്ങിയ ചിതയവശേഷിപ്പിച്ച
എല്ലിന്‍ കഷണങ്ങള്‍ ഗംഗയിലൊഴുക്കി
ഉദകക്രിയകളും ചെയ്ത് മടങ്ങും മുന്പെങ്കിലും

Wednesday, February 07, 2007

തനിയാവര്‍ത്തനം.

തുടക്കം എങ്ങനെയായിരുന്നു?
ഞെട്ടിയുണര്‍ത്തിയ ദുഃസ്വപ്നമോ,
ഉറക്കമില്ലാത്ത രാത്രികളോ?
ആവശ്യക്കാരന്‍റെ അനൌചിത്യമോ?

പേടിപ്പെടുത്തുന്ന മുഖങ്ങളില്‍,
പുഞ്ചിരിയോ പരിഹാസ്യമോ;
സഹതപിക്കും പരാഗങ്ങള്‍
പുതുജീവന്‍റെ സൃഷ്ടിയായി.

തലക്കു മുകളില്‍ കഴുകന്‍മാര്‍
അന്ത്യശ്വാസത്തിനായ് ജപിക്കുന്നു.
ദേഹമുപേക്ഷിക്കാന്‍ ആത്മാവിനായില്ല;
ജീവിക്കാന്‍ ശരീരത്തിനും

കാലത്തിനാവശ്യം ശൂന്യതയായിരുന്നു.
പ്രത്യയ് ശാസ്ത്രങ്ങള്‍ക്ക് പകരം വെക്കാന്‍
ഭ്രാന്തനെന്ന് മുദ്രകുത്താന്‍, പിന്നെ
കല്ലെറിയാന്‍, ചോരവീണ് മണ്ണ് ചുവക്കും വരെ

തലമുറകള്‍ തന്നത് വൈര്യമായിരുന്നു,,
ജാതിയും മതവും ദേശവും പിന്നെ വിശ്വാസങ്ങളും
അതിര്‍വരമ്പുകളില്ലാത്ത പ്രണയവും;
കുത്തൊഴുക്കില്‍ പെട്ടകന്നുപോയി.

ഒരു പിടിചോറും ഒരായിരം വാക്യങ്ങളും
ഒരിറ്റുകണ്ണീരും ഒരു ജന്‍മസാഫല്യവും.
ഒരു നേര്‍ത്ത നിഴലായ് അസ്തമയ സൂര്യനു പിറകില്‍
ജപത്തില്‍ മുഴുകിയ കഴുകനറിയാതെ.....